ക്ലാര
മഴപെയ്തൊഴിഞ്ഞ ഒരു പുലരി. പൂക്കളിലും ഇലകളിലും മഴത്തുള്ളികൾ അങ്ങിങ്ങായ് പടർന്നു കിടക്കുന്നു. അവയിൽ ചിലത് കുസൃതി കുരുന്നിനെപ്പോലെ മണ്ണിലേക്കിറങ്ങാൻ കുതിക്കുന്നു. പിന്നീട് അവിടുന്ന് ആ ചെടിയുടെ തന്നെ വേരിലേക്കലിയാനും. അലിഞ്ഞ ആ തുള്ളികൾ ഒരു മധുരക്കനിയായ് മറ്റൊരു രൂപത്തിൽ ജന്മമെടുക്കുന്നു. ഇത് പോലെയായിരുന്നു എനിക്കവളും ആ പുഞ്ചിരിയും. പുഞ്ചിരി ഒരു മധുരമുള്ള ഓർമ്മയായി ഇടയ്ക്കിടയ്ക്ക് കായ്ക്കുന്നു. ഓർമ്മകളാകുന്ന ഈ കനിക്ക് രുചി പകർന്നത്, അവളുടെ ലാസ്യ ഭാവവും അതിലൂടെ എന്നിലുണ്ടായ ആനന്ദവുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാസ്വദിച്ച ഓരോ കട്ടൻ ചായക്കും അതേ രുചി തന്നെ. അന്നെങ്ങോ ബാക്കി വെച്ചകന്ന ആ ആ ഗ്ലാസിന് ചുറ്റും, പ്രണയത്തിന്റെ ആവി ഇപ്പോഴും ഞങ്ങളെ തിരഞ്ഞു പറക്കുകയാണ്. എവിടെ നിന്നെ വിട്ടിട്ട് പോയോ, അവിടേയ്ക്ക് ഞാൻ വരുകയാണ്. ആ പഴയ ബെഞ്ചിന്റെ മറുവശത്തു എന്നെയും കാത്തു, എനിക്കായ് കരുതി വെച്ച, ആവി ഒഴിയാത്ത ഒരു കട്ടനുമായി, നീ കാത്തിരിക്കുകയാണെന്നറിയാം. മഴ വീണ്ടും പെയ്തു തുടങ്ങി. തൂവാനത്തുമ്പികൾ പരസ്പരം രഹസ്യം പറയുകയാണ്. അവർ പറയുന്ന കഥ ഞങ്ങളുടേതാണ്, ക്ലാരയുടേയും അവളുടെ COMMON MANന്റെയും.